ഫ്‌ളോറിഡ: ഫ്‌ലോറിഡാ സംസ്ഥാനത്തെ മെല്‍റോസില്‍ പന്ത്രണ്ടും പതിനാലും വയസ്സ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ മാര്‍ക്ക് വില്‍സന്‍ (30) എന്നയാളെ പുറ്റ്‌നം കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തു. മാര്‍ക്ക് മയക്കു മരുന്നിനടിമായാണോ എന്ന്് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ തന്റെ രണ്ടു മക്കളും രക്തത്തില്‍ കുളിച്ചു വീടിനകത്ത് കിടക്കുന്നതാണ് അമ്മ കണ്ടത്. രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. റോബര്‍ട്ട് ബേക്കര്‍ (12) , ടെയ്റ്റണ്‍ ബേക്കര്‍(14) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് വളരെ സുപരിചിതനാണെന്ന് ഷെറിഫ് പറഞ്ഞു. പോക്ക് കൗണ്ടിയിലേക്ക് ഈ കുടുംബം താമസം മാറ്റിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ.

ഇവരുടെ വീടിനോടനുബന്ധിച്ചുള്ള ഷെഡിലാണ് മാര്‍ക്കും കാമുകിയും താമസിച്ചിരുന്നത്. കൊലക്ക് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.സംഭവം നടക്കുമ്പോള്‍ വീടിനകത്തു കൊല്ലപ്പെട്ട കുട്ടികളുടെ ഇളയ സഹോദരിയും മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ട്രക്ക് ഡ്രൈവറാണ്.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച പുറ്റ്‌നം കൗണ്ടി ഷെറിഫ് ഓഫിസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.

കൊലപാതകത്തിനുപയോഗിച്ചുവെന്ന് പറയപ്പെടുന്ന ആയുധങ്ങള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ടിപ് ലൈന്‍ 386 329 0840 നമ്പരുമായി ബന്ധപ്പെടണം.

By admin

Leave a Reply

Your email address will not be published. Required fields are marked *