നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ പൗരത്വ നിയമഭേദഗതിക്കും, ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ഫാസിസ്റ്റു നയ പ്രവണതകള്‍ക്കും എതിരെ ഹ്യൂസ്റ്റനില്‍ പ്രതിഷേധം

ഹ്യൂസ്റ്റന്‍: ഹൃൂസ്റ്റണില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും, കോണ്‍ഗ്രസ് അനുഭാവികളുടെയും പ്രതേൃക യോഗത്തില്‍ നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ പൗരത്വനിയമ ഭേദഗതി നിയമങ്ങള്‍, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വര്‍ഗ്ഗീയ കലാപത്തിന് ഒത്താശ നടത്തുന്ന പ്രവര്‍ത്തികള്‍, ഫാസിസ്റ്റുനയ പ്രവണതകള്‍ ഒക്കെ ചര്‍ച്ച ചെയ്യുകയും നിശിതമായി അപലപിക്കുകയും ചെയ്തു. മാര്‍ച്ച് 8നു വൈകുന്നേരം ഹൂസ്റ്റനിലെ ദേശി റസ്റ്റോറന്‍ഡിലായിരുന്നു യോഗം.

യോഗത്തില്‍ ജോസഫ് എബ്രഹാം ആമുഖ പ്രസംഗം നടത്തി. ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത് ജീമോന്‍ റാന്നി, തോമസ് ഓലിയംകുന്നേല്‍, പൊന്നുപിള്ള, എസ്.കെ. ചെറിയാന്‍, വാവച്ചന്‍ മത്തായി, എബ്രഹാം തോമസ്, റെനി കവലയില്‍, സജി ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക അവസ്ഥകളെ വിലയിരുത്തിയും, നരേന്ദ്രമോഡിയുടെ ബി.ജെ.പി. ഗവണ്‍മെന്റിന്റെ ജനവിരുദ്ധനയങ്ങളെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും സംസാരിച്ചു.

മോഡി ഗവണ്‍മെന്റിന്റെ ജനാധിപത്യ ധ്വംസനങ്ങളെയും, ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും യോഗത്തില്‍ പ്രമേയമവതരിപ്പിച്ചു എ.സി. ജോര്‍ജ്ജ് സംസാരിച്ചു. വര്‍ഗ്ഗീയ വിഷം കുത്തിവച്ച് മൃഗീയ ഭൂരിപക്ഷം നേടിയ നരേന്ദ്രമോഡിയുടെ ബി.ജെ.പി. സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ഏകപക്ഷിയമായി അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ തന്നെ ഞെക്കി കൊല്ലുകയാണ്. മതനിരപേക്ഷ സിദ്ധാന്തത്തേയും, മതസൗഹാര്‍ദ്ദത്തേയും ശവപെട്ടിയിലാക്കി ബി.ജെ.പി. സഖ്യകക്ഷികളായ ആര്‍.എസ്.എസും, സംഘപരിവാറും ആര്‍ത്തട്ടഹസിക്കുകയാണ്. നിഷ്പക്ഷവും, ജനപക്ഷവും നീതിനിഷ്ഠവുമായി നിലകൊള്ളേണ്ട പാര്‍ലമെന്റിനേയും, ജുഡീഷ്യറിയേയും, മാധ്യമങ്ങളെയും നിയന്ത്രിക്കാനും മൂക്കുകയറിടാനും ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

രാജ്യ ന•യേക്കാളുപരി സംഘപരിവാറിന്റേയും ബി.ജെ.പി.യുടേയും അജണ്ടകള്‍ മാത്രം നടപ്പാക്കുക, അതിനെ എന്തു വില കൊടുത്തും എല്ലാ തുറയിലും ന്യായീകരിക്കുക എന്നതു മാത്രമാണിപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. ഈയിടെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കലാപകാര്‍ക്കൊപ്പമായിരുന്നില്ലേ ഗവണ്‍മെന്റ്? കലാപകാരികളെ സംരക്ഷിക്കുകയും ഇരകളെ വേട്ടയാടുകയുമല്ലെ ബി.ജെ.പി. ഗവണ്‍മെന്റ് ചെയ്തത്. സത്യം തുറന്നു പറഞ്ഞ മീഡിയവണ്‍, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളെ നിരോധിച്ചുകൊണ്ട് സ്വതന്ത്ര പത്രസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനല്ലെ മോഡി ഗവണ്‍മെന്റ് ശ്രമിച്ചത്. നീതിയുക്തമായി സത്യം പറയുന്ന നിയമപാലകരേയും, ജഡ്ജിമാരേയും സ്വാധീനിക്കാനായി ഗവണ്‍മെന്റ് എന്തെല്ലാം മുടന്തന്‍ ന്യാങ്ങള്‍ ഉന്നയിക്കുന്നു. അവരുടെ വരുതിയില്‍ നില്‍ക്കാത്ത ജഡ്ജിമാരേയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരേയും ഉദ്യോഗസ്ഥരേയും രാക്കുരാമാനം സ്ഥലം മാറ്റുന്നു. ശിക്ഷിക്കുന്നു. കൂടാതെ നിരവധി ഫാസിസ്റ്റു കരിനിയമങ്ങള്‍ പാസാക്കുന്നു. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുപോലെ തന്നെ ജനാധിപത്യ പ്രക്രീയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എം.പി.മാരെ സസ്‌പെന്റു ചെയ്യുന്നു. ഭരണക്കാരുടെ ഇംഗിതത്തിനൊത്തു തുള്ളാത്തവര്‍ക്കെതിരെ കേസെടുക്കുക, അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുക, അവരെ ഏതെല്ലാം വിധത്തില്‍ ദ്രോഹിക്കാനോ, തകര്‍ക്കാനോ ആണ് ഈ ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയം ഏകകണ്ഠമായി കൈയ്യടിച്ച് പാസാക്കി. ജിമോന്‍ റാന്നി നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *