ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാമ്പിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. പന്തുകളി കണ്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു 28 വയസ്സുള്ള ഗർഭിണിയായി യുവതിയേയും 35 വയസ്സുള്ള യുവാവിനെയും പ്രതി വെടിവെച്ചത്. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ അന്ത്യം . സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിൻറെ മൃതശരീരം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നത് എന്ന് ഷെരീഫ് ഗോൺസാലസ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കൊലപാതകത്തിൻറ്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബാബു പി സൈമൺ