ഫ്‌ലോറിഡ : പാട്രിയറ്റ്ഓക്‌സ് അക്കാദമിയിലെ ചിയര്‍ലീഡറായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസ്സില്‍ 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റില്‍ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസില്‍ അതേ സ്‌കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡന്‍ ഫക്‌സി ആണ് അറസ്റ്റിലായത്.

ലോങ് ലീഫ് പൈന്‍ പാര്‍ക്ക്വേ പാട്രിയറ്റ് ഓക്ക്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സെക്കന്‍ഡ് ഡിഗ്രി മര്‍ഡര്‍ ആണ് എയ്ഡനെതിരെ ചാര്‍ത്തിയിട്ടുള്ളതെന്നു സെന്റ് ജോണ്‍സ് കൗണ്ടി ഷെറിഫ് റോബര്‍ട്ട് ഹാര്‍ഡ് വിക്ക് അറിയിച്ചു.

മേയ് 9 പുലര്‍ച്ചെയാണു ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൃതദേഹം വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ട്രിസ്റ്റിന്റേതു തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

ട്രിസ്റ്റിനും എയ്ഡനും അയല്‍ക്കാരും സുഹൃത്തുക്കളും ആയിരുന്നു എന്നു സഹപാഠികള്‍ പറഞ്ഞു. ഇന്‍ഫിനിറ്റി ആള്‍ സ്റ്റാര്‍സ്, പാട്രിയറ്റ് ഓക്‌സ് ചാര്‍ജേഴ്‌സ് ചിയര്‍ലീഡറായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ട്രിസ്റ്റില്‍ പഠനത്തിലും സമര്‍ഥയായിരുന്നു എന്ന് അവര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത എയ്ഡനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *