തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്പേസ് പാർക്കിന്റെ ഓപ്പറേഷൻസ് മാനേജറായി ശുപാർശ ചെയ്തത് ശിവശങ്കറാണ്. സ്വപ്നയുടെ നിയമം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം നേരത്തെ വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.