മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ പെണ്‍കുട്ടിയെ. ആദ്യ മകന്‍ ജനിച്ച് നീണ്ട മൂന്നു പതിറ്റാണ്ടിലെ കാത്തിരുപ്പിന് ശേഷമാണ് ജെയ് സ്ക്വാവന്റ്, കേത്തരി സ്ക്വാവന്റ് ദമ്പതികള്‍ക്ക് പതിനഞ്ചാമത് മകള്‍ മാഗി ജയന്‍ നവംബര്‍ 5-ന് പിറന്നത്. 45 വയസുള്ള മാതാപിതാക്കളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു തങ്ങളുടെ കുടുംബത്തിലേക്ക് ദൈവം നല്‍കിയ നിധിയാണ് മാഗി എന്ന് ഇരുവരും പ്രതികരിച്ചു. മേഴ്‌സി ഹെല്‍ത്ത് സെന്റ്.മേരീസ് ഹോസ്പിറ്റിലിലായിരുന്നു കുട്ടിയുടെ ജനനം. ഏഴ് പൗണ്ടും 8 ഔണ്‍സുമായിരുന്നു കുഞ്ഞിന്റെ തൂക്കം.

ഗെലോസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. 1993 ല്‍ വിവാഹിതരായി. തുടര്‍ന്ന് ഫെറിസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇരുവരും ബിരുദമെടുത്തു. കേത്തരി ഗ്രാന്റ് വാലി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, ഭര്‍ത്താവ് വെസ്‌റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ലോ സ്ക്കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഇതിനിടയിലും ഇവര്‍ക്ക് കുട്ടികള്‍ പിറന്നിരുന്നു. രണ്ടര മുതല്‍ 28 വയസുവരെ പ്രായമുള്ള 14 ആണ്‍കുട്ടികള്‍ക്കുശേഷമാണ് ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാലുകള്‍ കാണാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അവസരം ലഭിച്ചത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *