ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മക്‌ബ്രൈഡാണ് 73 ശതമാനം വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ എതിരാളിയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് കാമ്പയിന്‍ പ്രസിഡന്റ് അല്‍ഫോന്‍സാ ഡേവിഡാണ് സാറയുടെ വിജയം പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 1990 ഓഗസ്റ്റ് ഒമ്പതിന് ഡെലവെയര്‍ വില്‍മിംഗ്ടണിലാണ് ഇവരുടെ ജനനം. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി.

2013-ല്‍ ഇക്വാളിറ്റി ഡെലവെയര്‍ തേര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട സാറാ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു സാറാ.

2014-ല്‍ ആന്‍ഡ്രൂ ക്രെയെ വിവാഹം കഴിച്ചു. അതേ വര്‍ഷം തന്നെ ക്രെ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഡെലവെയര്‍ സെനറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി തന്നാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സാറാ പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *