നെബ്രസ്ക്ക ∙ അച്ഛന്റെ കൂടെ വേട്ടക്കുപോയ ഒൻപതു വയസ്സുള്ള മകൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഒക്ടോബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. ഗണ്ണർ ഹോൾട്ട് വേട്ടയാടുന്നതിൽ അതിസമർഥനായിരുന്നു കുട്ടി. പിതാവുമായാണ് സാധാരണ വേട്ടക്ക് പോകുക പതിവ്.
ഞായറാഴ്ച വേട്ട സ്ഥലത്ത് എത്തിയപ്പോൾ തോക്കിൽ തിരനിറക്കുന്ന ജോലി കുട്ടി ഏറ്റെടുത്തു. ഷോട്ട് ഗണ്ണിൽ തിരനിറയ്ക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ മാറിൽ വെടിയേറ്റ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മകനെ കാണുകയായിരുന്നു. ഓഫ് ഡ്യുട്ടി പൊലീസുകാരന്റെ സഹായത്താൽ സിപിആർ നൽകി രക്ഷപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേദനാജനകമായ ഒരു സംഭവമാണിതെന്ന് ലൻകാസ്റ്റർ കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. ഇതൊരു അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ജോൺ ലൂതറൻ സ്കൂൾ (സ്വേഡ്) വിദ്യാർഥിയാണ് ഗണ്ണർ.
വേട്ടയാടുന്ന പ്രത്യേക പ്രദേശത്ത് 15 വയസ്സിനു താഴെയുള്ളവർക്കും തോക്കുമായി വേട്ടയാടുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
കുട്ടിയുടെ സംസ്ക്കാര ചെലവുകൾക്കായി ഗൊഫണ്ട്.കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.
പി പി ചെറിയാൻ