അലബാമ: മൂന്നു പൊലീസുകാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസ്സിലെ ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന നഥനിയേല്‍ വുഡ്‌സിന്റെ (43) വധശിക്ഷ അലബാമയില്‍ നടപ്പാക്കി.

മാര്‍ച്ച് ആറിനു രാത്രി ഒന്‍പതുമണിയോടെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു നടത്തിയ വധശിക്ഷ സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തേതായിരുന്നു.

മാര്‍ച്ച് 6 നു രാവിലെ സുപ്രീം കോടതി വധശിക്ഷക്ക് സ്‌റ്റേ അനുവദിച്ചെങ്കിലും വൈകിട്ട് സ്‌റ്റേ നീക്കം ചെയ്തു ഹോല്‍മാന്‍ പ്രിസണില്‍ വധശിക്ഷ നടപ്പാക്കിയതോടെ നീതി നിര്‍വഹിക്കപ്പെട്ടുവെന്നാണ് അലബാമ അറ്റോര്‍ണി ജനറല്‍ സ്റ്റീഫ് മാര്‍ഷല്‍ പ്രതികരിച്ചത്. നഥനിയേലിനു നീതി നിഷേധിക്കപ്പെട്ടു എന്നു മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് മൂന്നാമന്‍ അഭിപ്രായപ്പെട്ടു. അവസാന നിമിഷം വരെ നിരപരാധിയാണെന്ന് വാദിച്ച പ്രതിയെ അനുകൂലിച്ചു മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് മൂന്നാമന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

2004ല്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ടു ബര്‍മിങ്ഹാമില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പതിയിരുന്നാക്രമിച്ച് നഥനിയേലും കൂട്ടുകാരന്‍ കെറി സ്‌പെന്‍സറും വെടിവച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിന്റെ വിചാരണ വേളയില്‍ സ്‌പെന്‍സറാണ് വെടിയുതിര്‍ത്തതെന്ന് സ്വയം സമ്മതിച്ചു കത്ത് നല്‍കിയെങ്കിലും ഇരുവര്‍ക്കും ജൂറി വധശിക്ഷ വിധിക്കുകയായിരുന്നു. സ്‌പെന്‍സര്‍ ഇപ്പോഴും വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്നു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *