ന്യൂയോര്‍ക്ക് : മുസ്ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്‌സര്‍ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) അറസ്റ്റില്‍. വിചാരണയ്ക്കായി ഇയാളെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവന്നു.

1992 – 96 ല്‍ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നു. 2019 ഒക്ടോബറിലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയില്‍ സ്റ്റാറ്റന്‍ ഐലന്റ് പാര്‍ക്കില്‍ കണ്ടെത്തിയത്. വൃക്ഷങ്ങള്‍ക്കിടയിലൂടെ മുപ്പതടിയോളം വലിച്ചിഴച്ചു ഇലകള്‍ ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

റോസ് ബാങ്കില്‍ താമസിച്ചിരുന്ന ഒല മുസ്ലിം വനിതകള്‍ക്കുവേണ്ടി വാദിക്കുകയും, കുടുംബകലഹത്തില്‍ ഉള്‍പ്പെടുന്ന മുസ്ലിം വനിതകള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആയിഷ വുമന്‍സ് സെന്ററില്‍ വോളണ്ടിയര്‍ കൂടിയായിരുന്നു ഇവര്‍. പിതാവുമായി ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് പലപ്പോഴും പൊലീസ് എത്തിയിരുന്നതായി പറയപ്പെടുന്നു.

ഒലയുടെ മൃതദേഹം കണ്ടെത്തിയതോടെ കബറി ഈജിപ്റ്റിലേക്ക് ഒളിച്ചോടി. ഈ സംഭവത്തില്‍ നവംബര്‍ 5ന് ഇയാള്‍ക്കെതിരെ കേസ്സെടുത്തിരുന്നു. ഡിസംബര്‍ 3ന് ഈജിപ്റ്റില്‍ ന്യൂയോര്‍ക്ക് പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കന്‍സാസില്‍ നടന്ന ബോക്‌സിങ്ങിനിടെ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് കബറി സലിം.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *