ന്യുയോര്‍ക്ക്: അമേരിക്ക ഇതുവരെ കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും മോചിതമായിട്ടില്ലെന്നും പ്രതിദിനം 60,000 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ആരോഗ്യവിദഗ്ധന്‍ ആശിഷ് ജാ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിച്ചിരുന്ന നിയന്ത്രണങ്ങള്‍ മാറ്റേണ്ട സമയമായിട്ടില്ലെന്നും മാസ്‌ക്കും, സമൂഹിക അകലവും പാലിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെക്‌സസ്, മിസിസിപ്പി ഉള്‍പ്പെടെ പതിനാറോളം സംസ്ഥാനങ്ങളില്‍ കോവിഡ് 19 നിയന്ത്രണം മാറ്റിയത്, വീണ്ടും രോഗവ്യാപനം അനിയന്ത്രിതമാക്കുമെന്നും കഴിയുമെങ്കില്‍ വീടുകളില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ഇതുവരെ 50 മില്യന്‍ പേര്‍ക്ക് കോവിഡ് വാക്‌സീന്‍ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട് എന്നത് നിയന്ത്രണങ്ങളില്‍ ഒഴിവു വരുത്തുന്നതിനുള്ള കാരണമായി പരിഗണിക്കാനാവില്ല. കൊറോണ വൈറസിനേക്കാള്‍ മാരകശക്തിയുള്ള ബി 117 വേരിയന്റ് യുകെയില്‍ നിന്നും അമേരിക്കയിലെത്തിയിട്ടുള്ളത് 20 മുതല്‍ 30 ശതമാനം വരെ പുതിയ രോഗികളെ സൃഷ്ടിക്കുന്നു. മാര്‍ച്ച് മാസാവസാനം ഇതു വര്‍ധിക്കാനാണ് സാധ്യത.

ഇതുവരെ അമേരിക്കയില്‍ ലഭ്യമായിട്ടുള്ള ഫൈസര്‍, മൊഡാര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ പുതിയ വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം പൂര്‍ണ്ണമായും രണ്ടു ഡോസ് വാക്‌സീന്‍ ലഭിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാകുമോ എന്നതിനും കാര്യമായ തെളിവുകള്‍ ഇല്ല. ബൈഡന്റെ ഭരണത്തില്‍ കോവിഡിനെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നതു മാത്രമാണ് അല്‍പം ആശ്വാസം നല്‍കുന്നത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *