കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ വീട്ടില്‍ തന്നെ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം മാര്‍ച്ച് 19 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഉത്തരവ് വ്യാഴാഴ്ച തന്നെ നിലവില്‍ വരും.
അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇതുവരെ 19 പേര്‍ മരിക്കുകയും 958 പേരില്‍ കൊറൊണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ നിരീക്ഷണത്തിലാണ്.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടതിലൂടെ രോഗ വ്യാപനം തടയുന്നതിന് കഴിയുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. റസ്റ്റോറന്റുകളിലൂടെ പൊതു സ്ഥലങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടരുതെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നത്തെ ഗുരുതര സ്ഥിതിവിശേഷം എല്ലാവരും മനസ്സിലാക്കി ഉത്തരവുമായി സഹകരിക്കണമെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 നെ നേരിടുന്നതിനും, ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ട് അനുവദിക്കണമെന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയായിലെ പകുതിയിലധികം ആളുകളെ വൈറസ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞു. അതോടൊപ്പം തൊഴിലില്ലായ്മ വേതനവും, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവും ്അനുവദിക്കണമെന്നും ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, ജനങ്ങളും കൈകോര്‍ത്തു പിടിച്ചു ഈ വന്‍ വിപത്തിനെ നേരിടുവാന്‍ സജ്ജമാകണമെന്നും, എന്നാല്‍ മാത്രമേ ഇതിനെ അതിജീവിക്കുവാന്‍ കഴിയുകയുള്ളൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *