വാഷിങ്ടന്‍ ഡിസി : പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ തട്ടി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് യൂബര്‍ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി.

ചൊവാഴ്ച വൈകീട്ട് നാലരക്കായിരുന്നു സംഭവം വെര്‍ജിനിയ സ്പ്രിംഗ് ഫില്‍ഡില്‍ ഹോണ്ട എക്കോഡില്‍ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവര്‍ മുഹമ്മദ് അന്‍വര്‍ (66) നെ ടെയ്‌സര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു പെണ്‍കുട്ടികള്‍. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നാഷനല്‍ പാര്‍ക്ക് വാന്‍സ്ട്രീറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഇതിനിടയില്‍ കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും അന്നു തന്നെ ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ നാഷനല്‍ ഗാര്‍ഡിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെണ്‍കുട്ടികളുടെ വിശദവിവരം പുറത്തുവിട്ടില്ല.

ആദ്യം പെണ്‍കുട്ടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു. മാര്‍ച്ച് 24 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിംഗ് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു.ഭാര്യയുടെയും രണ്ടു മക്കളുടെയും കൂടെ അമേരിക്കയില്‍ കഴിയുന്ന മുഹമ്മദിന്റെ മറ്റൊരു മകന്‍ പാക്കിസ്ഥാനിലാണ്. അഞ്ചു പേരകുട്ടികളും ഉണ്ട്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *