കൊപ്പെല്‍ (ഡാലസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .മെയ് ഒന്നിന് നടന്ന തിരെഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 2911 വോട്ടുകൾ ബിജുവിന് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി മാർക്ക് സ്മിറ്സിനു 2453 വോട്ടുകളാണ് നേടാനായത്.

മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും നിരവധി ഇൻഡ്യയ്ക്കാരും അമേരിക്കക്കാരും ഉൾപ്പെടുന്ന കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഉറപ്പാക്കിക്കൊണ്ടായിരുന്നു “പൊതു പ്രവര്‍ത്തനം സമര്‍പ്പിത ജീവിതം തന്നെ “എന്നു വിശ്വസിക്കുന്ന ബിജു മാത്യു വീണ്ടും ജനവിധി തേടിയത്.

ആദ്യമായി കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് 2018 ജൂണിൽ നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാർഥി ജോണ്‍ ജൂണിനെ പരാജയപ്പെടുത്തിയാണ് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ബിജു സജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബിജു മാത്യു പൊതു പ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്നു അടിയുറച്ച ധാര്‍മ്മികതയും അര്‍പ്പണബോധവും ആവശ്യമുളള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.

പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തല്‍. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തിനും, മുതിര്‍ന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് കഴിയുക. അതുകൊണ്ട് തന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊജസ്വലമായ കൊപ്പേല്‍ എന്നതായിരുന്നു ബിജുവിന്റെ മുദ്രാ വാക്യം.

മാസച്യൂസെറ്റ്‌സിലെ ബോസ്റ്റണില്‍ നിന്നും ഡാലസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനാല്‌ വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. ഇവിടെത്തിയ കാലം മുതല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേഷന്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടു വര്‍ഷവും പാര്‍ക്‌സ് ആന്‍ഡി റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയുണ്ടായി. കോപ്പേല്‍ ലീഡര്‍ഷിപ്പ് സംവിധാനത്തില്‍ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവന്മാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്റെ ഉളളറകള്‍ മനസിലാ ക്കുകയും ചെയ്തു. കൊപ്പേല്‍ സിറ്റിസണ്‍സ് പൊലിസ് അക്കാദമി ബിരുദധാരിയായ ബിജു അക്കാദമിയുടെ ആലുംനൈ ഗ്രൂപ്പായ സിപിഎസി അംഗമാണ്. കോപ്പേല്‍ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ സിഒപിയില്‍ (സിറ്റിസണ്‍സ് ഓണ്‍ പട്രോള്‍) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇതിനു പുറമെ സാമൂഹ്യരംഗത്തും ബിജു മാത്യു സജീവമാണ്. കൊപ്പേല്‍ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പിടിഒയിലും പ്രവര്‍ത്തിക്കുന്നു. സിറ്റിയിലെ ഡാഡ്‌സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്‌കൂള്‍ വെനസ്‌ഡേ എന്ന സംഘടനയിലും സജീവമാണ്. ബോസ്റ്റണിലെ സഫോക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്.

ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. സ്‌പോര്‍ട്‌സ്മാന്‍ കൂടിയായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *